പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാ പിതാവിന്റെ ഭൂമിയിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു തുടങ്ങി


പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാ പിതാവിന്റെ ഭൂമിയിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുതുടങ്ങി. റോപ് വേയാണ് പൊളിച്ചു തുടങ്ങിയത്. 5 വർഷത്തെ നിയമ നടപടിക്കൊടുവിലാണ് പൊളിച്ചു നീക്കൽ ആരംഭിച്ചത്.

കക്കാടംപൊയിൽ ചീങ്കണ്ണി പാലയിലെ ഊര്‍ങ്ങാട്ടിരി പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് നടപടി. പൊളിക്കല്‍ നടപടി പത്ത് ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് കരാര്‍ നല്‍കിയിരിക്കുന്നത്. ഓംബുഡ്സ്മാന്‍റെ അന്ത്യശാസനത്തെ തുടര്‍ന്നാണ് റോപ് വേ പൊളിക്കുന്നത്. രാവിലെ 10 മണിക്ക് ശേഷം പൊളിക്കല്‍ നടപടികള്‍ ആരംഭിക്കുകയായിരുന്നു.

റസ്റ്ററന്റ് കം ലോഡ്ജിങ് കെട്ടിടം പണിയാൻ നേടിയ അനുമതിയുടെ മറവിൽ റോപ് വേ നിർമിച്ചെന്നാണ് പരാതി. നിയമ വിരുദ്ധമായി കെട്ടിയ റോപ് വേ പൊളിക്കാന്‍ ഒക്ടോബര്‍ 23ന് പഞ്ചായത്ത് സെക്രട്ടറി നോട്ടിസ് നല്‍കിയിരുന്നു. 15 ദിവസത്തിനകം റോപ് വേ പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിയാണ് പിവി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവ് അബ്ദുള്‍ ലത്തീഫിന് നോട്ടിസ് നല്‍കിയത്.  എം.പി.വിനോദ് സമർപ്പിച്ച പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ട് നിർമാണങ്ങൾ പൊളിച്ചുനീക്കാൻ നോട്ടീസ് നൽകിയെങ്കിലും നടപടി ഉണ്ടായില്ല. നിയമവിരുദ്ധമായി കെട്ടിയ തടയണ സമീപത്തെ ആദിവാസി കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നും പരാതിേയില്‍ പറയുന്നു. അഞ്ചു വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ റോപ് വെ പൊളിച്ചുനീക്കാന്‍ നടപടി തുടങ്ങിയത്.

റസ്റ്റോറന്റിനുള്ള അനുമതിയുടെ മറവില്‍ ചീങ്കണ്ണിപ്പാലിയിലെ വിവാദതടയണക്ക് കുറുകെ എം.എല്‍.എയുടെ ഭാര്യാപിതാവ് സി.കെ അബ്ദുല്‍ലത്തീഫ് നിയമവിരുദ്ധമായി കെട്ടിയ റോപ് വെ രണ്ടുമാസത്തിനകം പൊളിച്ചുനീക്കണമെന്ന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഓംബുഡ്‌സ്്മാന്‍ ജസ്റ്റിസ് പി.എസ് ഗോപിനാഥന്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പൊളിക്കല്‍ തുടങ്ങിയത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ചീങ്കണ്ണിപ്പാലിയിലെ തടയണ ഭാഗികമായി പൊളിച്ചുനീക്കിയതിന് പിന്നാലെ തടയണക്ക് കുറുകെയുള്ള റോപ് വെയും പൊളിക്കുന്നത് പി.വി അന്‍വര്‍ എം.എല്‍.എക്ക് കനത്ത തിരിച്ചടിയാവുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍