ഒരു വാര്‍ഡില്‍ ഒരേ പേരില്‍ മൂന്ന് സ്ഥാനാര്‍ഥികള്‍ ; ഇതില്‍ രണ്ടു പേരുടെ വീട്ടുപേരും ഒന്നു തന്നെ


മലപ്പുറം ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡായ തെക്കുമുറിയിലാണ് ഈ കൗതുകം.

കുരുണിയന്‍ ഹസീനമാരാണ് എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും സ്ഥാനാര്‍ഥികള്‍. കോണ്‍ഗ്രസ്, സി.പി.എം സ്ഥാനാര്‍ഥികളാണ് ഇരുവരും. എസ്.ഡി.പി.ഐ ക്കായി മത്സരിക്കുന്നത് കൈതക്കല്‍ ഹസീനയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പും കുരുണിയന്‍ കുടുംബത്തിലെ രണ്ടു പേര്‍ മത്സര രംഗത്തുണ്ടായിരുന്നു. ഹമീദും മായിനും. മൂന്നാം വാര്‍ഡില്‍ നിലവില്‍ ജനപ്രതിനിധി എല്‍.ഡി.എഫിലെ മായിനാണ്. വനിത സംവരണമായതോടെ സീറ്റ് ലഭിച്ചത് ഹസീനക്കായിരുന്നു. നേരത്തേ രണ്ടാം വാര്‍ഡില്‍ മത്സരിച്ച ഇവര്‍ രണ്ടാം തവണ സ്വന്തം വാര്‍ഡില്‍ നിന്നാണ് ജനവിധി തേടുന്നത്. പൊതുപ്രവര്‍ത്തകനായ കുരുണിയന്‍ ഹക്കീമാണ് ഭര്‍ത്താവ്. വിദ്യാര്‍ഥികളായ മുഹമ്മദ് ഫായിസ്, മുഹമ്മദ് ഹാഷിര്‍ എന്നിവര്‍ മക്കളാണ്. ചിഹ്നം നോക്കി വോട്ട് ചെയ്യുന്നതിനാല്‍ വിജയപ്രതീക്ഷയിലാണ് ഹസീനമാര്‍

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹസീന മൂന്നാം വാര്‍ഡില്‍ മൂന്നാം തവണയാണ് മത്സരിക്കുന്നത്. ആദ്യ മത്സരത്തില്‍ പാറക്കല്‍ റസിയയെ പരാജയപ്പെടുത്തിയതോടെ ലഭിച്ചത് പഞ്ചായത്ത് ഉപാധ്യക്ഷ സ്ഥാനം. രണ്ടാം തവണ ജനറല്‍ സീറ്റായിരുന്നെങ്കിലും നിയോഗിക്കപ്പെട്ടത് ഹസീനയായിരുന്നു. എന്നാല്‍, എതിര്‍ സ്ഥാനാര്‍ഥി കുരുണിയന്‍ മായിനായിരുന്നു വിജയം. നൊട്ടനാലക്കല്‍ സ്വദേശി മുഹമ്മദ് സലീമിെന്റ ഭാര്യയാണ്. മുഹമ്മദ് ഷിബിലി, ഫാത്തിമ ഷംലി എന്നിവരാണ് മക്കള്‍. ഒരേ തറവാട്ട് പേരുണ്ടെന്നേയുള്ളൂ, സ്ഥാനാര്‍ഥികള്‍ നേരിട്ട് ബന്ധുക്കളല്ല. എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയായ ഹസീന കൈതക്കല്‍ രണ്ടാം തവണയാണ് ജനവിധി തേടുന്നത്. സജീവ പ്രവര്‍ത്തകനായ ഫിറോസിന്റ ഭാര്യയാണ്. സ്വന്തം വാര്‍ഡിലാണ് മത്സരിക്കുന്നത്. മൂന്ന് മക്കളുണ്ട്.


 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍