ഇൻസ്റ്റഗ്രാമിലൂടെ പെണ്‍കുട്ടികളുമായി സൗഹൃദം നടിച്ച് സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി ; മലപ്പുറം സ്വദേശി അറസ്റ്റില്‍



സമൂഹ മാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച്‌ സ്വർണാഭരണങ്ങള്‍ തട്ടിയെടുത്തിരുന്ന മലപ്പുറം സ്വദേശി അജ്മലിനെ പൊലീസ് പിടികൂടിയതും സമൂഹ മാധ്യമത്തെ ഉപയോഗിച്ച്‌ തന്നെ.

തിരൂർ ചമ്രവട്ടം സ്വദേശി തൂമ്ബില്‍ മുഹമ്മദ് അജ്മല്‍ എന്ന ഇരുപതുകാരനെയാണ് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്.

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്ന പെണ്‍കുട്ടികളെയാണ് ഇയാള്‍ തട്ടിപ്പിന് ഇരയാക്കിയിരുന്നത്. സ്വർണം കൈക്കലാക്കിയ ശേഷം പെണ്‍കുട്ടികളുമായുള്ള സൗഹൃദം അവസാനിപ്പിക്കുകയുമാണ് പതിവ്. അജ്മലിനെ കുറിച്ച്‌ യാതൊരു വിവരങ്ങളും പെണ്‍കുട്ടികള്‍ക്ക് അറിയുമായിരുന്നില്ല. ഇതോടെയാണ് പൊലീസ് സമൂഹ മാധ്യമത്തിലൂടെ തന്നെ ഇയാള്‍ക്ക് കെണിയൊരുക്കിയത്.

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാർത്ഥിനികളുടെ സ്വർണാഭരണങ്ങളാണ് അജ്മല്‍ തട്ടിയെടുത്തത്. പഴയ സ്വർണ്ണം പുതിയതാക്കി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് വിദ്യാർത്ഥിനികളില്‍ നിന്ന് സ്വർണം വാങ്ങിയത്.പിന്നീട് ഇൻസ്റ്റാഗ്രാം ബന്ധം നിലച്ചു. ഇതോടെ വിദ്യാർത്ഥിനികള്‍ വിവരം വീട്ടുകാരെ അറിയിച്ചു. താമസിയാതെ വീട്ടുകാർ കല്‍പകഞ്ചേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

അജ്മലിൻറെ ഫോണ്‍ നമ്പറോ മറ്റ് വിവരങ്ങളോ വിദ്യാർത്ഥിനികളുടെ കൈവശമില്ലായിരുന്നു. ഇതോടെ പൊലീസ് ഇൻസ്റ്റാഗ്രാമില്‍ തന്നെ കെണിയൊരുക്കാൻ തീരുമാനിച്ചു. ഒരു സ്ത്രീയുടെ പേരില്‍ ഐഡിയുണ്ടാക്കി അജ്മലുമായി ബന്ധം സ്ഥാപിച്ചു. ബന്ധം അടുത്തതോടെ സമാന തട്ടിപ്പിന് അജ്മല്‍ ശ്രമിച്ചു. സ്വർണം വാങ്ങാനെത്തിയ അജ്മലിനെ പൊലീസ് കയ്യോടെ പൊക്കുകയായിരുന്നു

പെണ്‍കുട്ടികളില്‍ നിന്ന് വാങ്ങിയ സ്വർണ്ണാഭരണങ്ങള്‍ ചമ്രവട്ടം നരിപ്പറമ്ബില്‍ വെച്ച്‌ സുഹൃത്ത് നിഫിന് കൈമാറിയെന്നാണ് അജ്മല്‍ പൊലീസിന് നല്‍കിയിട്ടുള്ള മൊഴി. ഇയാളുമായുള്ളതും ഇൻസ്റ്റഗ്രാം ബന്ധമാണെന്നാണ് അജ്മലിൻറെ മൊഴി. പെണ്‍കുട്ടികള്‍ അജ്മലിനെ തിരിച്ചറിഞ്ഞതോടെ പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. നിഫിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍