സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന 'കേരഗ്രാമം' പദ്ധതിയിൽ കോട്ടക്കൽ മണ്ഡലത്തിലെ കോട്ടക്കൽ നഗരസഭയെ ഉൾപ്പെടുത്തിയതായി പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.
കോട്ടക്കൽ നിയോജക മണ്ഡലത്തിൽ 'കേരഗ്രാമം' നടപ്പിലാക്കുന്ന ആറാമത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് കോട്ടക്കൽ നഗരസഭ. എടയൂർ, ഇരിമ്പിളിയം, കുറ്റിപ്പുറം, പൊന്മള , മാറാക്കര പഞ്ചായത്തുകളെ നേരത്തെ 'കേരഗ്രാമം' പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു.
കേരഗ്രാമം പദ്ധതിയിൽ കോട്ടക്കൽ നഗരസഭയെ ഉൾപ്പെടുത്തണമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പദ്ധതി അനുവദിച്ചത്. നാളികേര വികസന പദ്ധതി പ്രകാരം 2024 - 25 വർഷത്തിൽ ഒന്നാം വർഷ കേര ഗ്രാമങ്ങളുടെ ലിസ്റ്റിലാണ് കോട്ടക്കൽ നഗരസഭയെ ഉൾപ്പെടുത്തിയത്. പദ്ധതിക്ക് മൂന്ന് വർഷങ്ങളിലായി 39.67 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.
ഓരോ കേരഗ്രാമത്തിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ അതത് പ്രദേശത്തിന് അനുയോജ്യമായ തെങ്ങുകൃഷി പരിപാലനത്തിനുള്ള വിവിധ പ്രവർത്തനങ്ങളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. രോഗം ബാധിച്ചതും കായ്ഫലം കുറഞ്ഞതും പ്രായാധിക്യമുള്ളതുമായ തെങ്ങുകൾ മുറിച്ചു മാറ്റി പകരം ഗുണമേന്മയുള്ള തെങ്ങിൻ തൈകൾ വെച്ച് പിടിപ്പിക്കുക. സബ്സിഡി നിരക്കിൽ കുമ്മായം, ജൈവവളം, രാസവളം, കീട നാശിനി എന്നിവ കർഷകർക്ക് ലഭ്യമാക്കുക, ജലസേചന സൗകര്യം മെച്ചപ്പെടുത്തുന്നതിന് തെങ്ങിൽ തോപ്പുകളിൽ കിണർ, പമ്പ് സെറ്റ്, സൂക്ഷ്മ ജലസേചനം, മഴവെള്ള സംഭരണം, ജൈവ വള നിർമ്മാണത്തിന് കമ്പോസ്റ്റ് യൂണിറ്റുകൾ , തെങ്ങുകയറ്റ യന്ത്രങ്ങൾ എന്നിവ സബ്സിഡി നിരക്കിൽ ലഭ്യമാക്കുക, ഇടവിള കൃഷി പ്രോത്സാഹിപ്പിച്ച് കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക എന്നിവയാണ് കേരഗ്രാമം പദ്ധതിയിലൂടെ നടപ്പാക്കുന്ന പ്രധാന ഘടകങ്ങൾ. പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിൽ നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു.
0 അഭിപ്രായങ്ങള്‍