മലപ്പുറം: മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ മൃതദേഹഭാഗങ്ങൾ ചാലിയാർ പുഴയിലൂടെ ഒഴുകിവന്നത് മലപ്പുറം നിലമ്പൂർ മേഖലയിലേയ്ക്ക്. ചാലിയാറിൽ നിലമ്പൂരിനടുത്ത് പോത്തുകല്ല് ഭാഗത്തുനിന്ന് 26 പേരുടെ മൃതദേഹ ഭാഗങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. പലതും ശരീര ഭാഗങ്ങൾ മാത്രം.
ചാലിയാറിൽ ജലനിരപ്പ് ഉയരുന്നതിനാൽ പോത്തുകല്ല് ഭാഗത്ത് കുമ്പളപ്പാറ കരിപ്പ്പെട്ടി വാണിയം ഇരുട്ട് കുട്ടി കോളനി നിവാസികൾക്ക് ജാഗ്രതാനിർദേശം ഉണ്ടായിരുന്നു. ഇതേതുടർന്ന് രാത്രി ഉറങ്ങാതെ പുഴയിൽനിന്ന് വെള്ളം ഉയരുന്നത് നോക്കിനിന്ന കോളനി നിവാസികൾക്കാണ് വയനാട്ടിലെ ഉരുൾപൊട്ടലിനെകുറിച്ച് ആദ്യം സൂചന ലഭിച്ചത്.
പുലർച്ചെ രണ്ടുമണിയോടെ ഗ്യാസ് കുറ്റികളും അതിനുപിന്നാലെ മരത്തടികളും ഒലിച്ചുവരുന്നതാണ് ആദ്യം ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ഇവർക്ക് ഇവർ കൂടുതൽ നാട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു.
പുലർച്ചെ മുതൽ പുഴയോരത്ത് നാട്ടുകാർ തിരച്ചിൽ തുടങ്ങി. അങ്ങനെയാണ് തീരത്ത് അടിഞ്ഞ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കുനിപ്പാല ഭാഗത്തുനിന്ന് ഏകദേശം ഒമ്പത് വയസ് പ്രായമുള്ള കുട്ടിയുടെ മൃതദേഹമാണ് ആദ്യം കിട്ടിയത്. പുഴയിലൂടെ ഒഴുകി എത്തിയ മൃതദേഹം രക്ഷാപ്രവർത്തകർ പുഴയിൽനിന്ന് പിടിക്കുകയായിരുന്നു.
പിന്നീട് അമ്പുട്ടുമുട്ടി ഭാഗത്തുനിന്ന് ഒരു സ്ത്രീയുടെ മൃതദേഹാവശിഷ്ടവും ഭൂതാനത്തുനിന്ന് മറ്റൊരു സ്ത്രീയുടെ മൃതദേഹാവശിഷ്ടവും കിട്ടി. പുഴയിലും പുഴയോട് ചേർന്നുള്ള വനത്തിലും അഗ്നിരക്ഷാസേനയുടെയും എൻ.ഡി.ആർ.എഫിന്റെയും പോലീസിന്റെയും സന്നദ്ധ പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.
വനത്തിന് അകത്തുനിന്ന് കണ്ടെടുത്ത മൃതദേഹങ്ങൾ പുഴയിൽ ഒഴുക്കു കൂടുതലായതിനാൽ മറുകരയിൽ എത്തിച്ച് ആശുപത്രിയിലേക്ക് മാറ്റാനാകാത്ത സ്ഥിതിയുമുണ്ട്. മൃതദേഹാശിഷ്ടങ്ങൾ കിട്ടുന്ന സ്ഥലത്തുനിന്ന് 25 കിലോമീറ്റർ അകലെയാണ് അപടകടമുണ്ടായ മുണ്ടക്കൈ. ശക്തമായ കുത്തൊഴുക്ക് ഉള്ളതിനാൽ പുഴയിൽനിന്നും വനത്തിൽനിന്നും കൂടുതൽ മൃതദേഹാവശിഷ്ടങ്ങൾ കിട്ടാനാണ് സാധ്യതയെന്നും നാട്ടുകാർ പറയുന്നു.
0 അഭിപ്രായങ്ങള്‍