ഒമിക്രോൺ വകഭേദത്തിനെതിരെ ബൂസ്റ്റർ ഡോസ് 75 ശതമാനം ഫലപ്രദമാണെന്ന് യു.കെ പഠനം



കൊറോണ വെെറസിന്റെ ഒമിക്രോൺ (Omicron) വകഭേദത്തിനെതിരെ ബൂസ്റ്റർ ഡോസ് (Booster Dose) ഫലപ്രദമാണെന്ന് യുകെ പഠനം. ലോകമെമ്പാടുമുള്ള വിദഗ്ധർ പുതിയ കൊവിഡ് 19 വേരിയന്റിനെതിരെ പ്രതിരോധ പ്രതികരണം വർദ്ധിപ്പിക്കുന്നതിന് ബൂസ്റ്റർ ഡോസിന്റെ ആവശ്യകതയെക്കുറിച്ചോ സാധ്യതയെക്കുറിച്ചോ ചർച്ചചെയ്യുകയാണ്. പുതിയ വേരിയന്റിനെതിരെ മൂന്നാമത്തെ ഡോസ് 75 ശതമാനം ഫലപ്രദമാണെന്ന് ​ഗവേഷകർ പറയുന്നു.

യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയാണ് പഠനം നടത്തിയത്. ഡെൽറ്റ വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇന്ത്യയിൽ ഓക്സ്ഫോർഡ്/ആസ്ട്രസെനെക്കയുടെ രണ്ട് ഡോസുകളും ഫൈസർ/ബയോഎൻടെക് വാക്സിനുകളും രോഗലക്ഷണ അണുബാധയിൽ നിന്ന് വളരെ കുറഞ്ഞ അളവിലുള്ള സംരക്ഷണം നൽകുന്നുവെന്ന് ഏജൻസി പറഞ്ഞു.

581 ഒമിക്രോൺ കേസുകളിൽ നിന്നുള്ള ഡാറ്റയുടെ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് പഠനം. മൂന്നാമത്തെ ഡോസ് പുതിയ വേരിയന്റിനെതിരെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതായി പഠനത്തിൽ പറ‍ഞ്ഞു. പുതിയ വേരിയന്റിനെതിരായ പ്രാഥമിക ഡാറ്റ കാണിക്കുന്ന ഫലപ്രാപ്തി ഒരു ബൂസ്റ്ററിന് ശേഷം ആദ്യ കാലയളവിൽ ഗണ്യമായി വർദ്ധിക്കുന്നതായാണ് മനസിലാക്കുന്നത്. 

മൂന്നാമത്തെ ഡോസ് അണുബാധയിൽ നിന്ന് ഏകദേശം 70-75 ശതമാനം സംരക്ഷണം നൽകുന്നുവെന്നും പഠനത്തിന് നേതൃത്വം നൽകിയ യുകെഎച്ച്എസ്എയിലെ പ്രതിരോധ കുത്തിവയ്പ്പ് മേധാവി ഡോ.മേരി റാംസെ പറഞ്ഞു.

കൊവിഡിനെതിരെ വാക്സിനുകൾ ഇപ്പോഴും നല്ല സംരക്ഷണം നൽകുന്നുണ്ടെന്ന് അവർ പറഞ്ഞു. ഡെൽറ്റ വകഭേദവുമായി താരതമ്യപ്പെടുത്തുമ്പോൾ രണ്ടാമത്തെ ഡോസ് കഴിഞ്ഞ് കുറച്ച് മാസങ്ങൾക്ക് ശേഷം ഒമിക്രോൺ വേരിയന്റ് പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് അവർ സൂചിപ്പിക്കുന്നു.

കൊവിഡ് 19 ന്റെ ഗുരുതരമായ സങ്കീർണതകൾക്കെതിരെ വാക്സിനുകൾ ഉയർന്ന സംരക്ഷണം നൽകുന്നതായാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. അതിനാൽ ആദ്യത്തെ രണ്ട് ഡോസുകൾ ഉടൻ തന്നെ എടുക്കണം. തിരക്കേറിയതോ അടച്ചിട്ടതോ ആയ ഇടങ്ങളിൽ മാസ്‌ക് ധരിക്കുക, കൈകൾ പതിവായി കഴുകുക, സുഖമില്ലെങ്കിൽ ഐസൊലേറ്റ് ചെയ്യുക, പരിശോധന നടത്തുക ഇവയൊക്കെ കൊവിഡ്-19 ന്റെ ആഘാതം കുറയ്ക്കുന്നതിൽ അത്യന്താപേക്ഷിതമാണെന്നും ഡോ.മേരി റാംസെ പറഞ്ഞു.

News Courtesy - Asianet News


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍